Ticker

6/recent/ticker-posts

മോഹന്‍ലാല്‍ തുടരുന്നു....

ഹൃദയപൂര്‍വ്വം
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹൃദയപൂര്‍വ്വം എന്ന സിനിമ. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ എഴുതിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സോനു ടി. പി ആണ്.

2015 ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയ്ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്‍റെ ഒരു സിനിമ പുറത്തുവരുന്നത്‌. മലയാളിസിനിമാ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ഒരു ഗ്യാരണ്ടിയാണ് ഇവര്‍ ഒന്നിക്കുന്ന സിനിമ. ആ ഗ്യാരണ്ടിക്ക് ഒട്ടും മങ്ങല്‍ ഏല്‍ക്കാതെയാണ് ഈ ഹൃദയപൂര്‍വ്വം എന്ന സിനിമയും ഒരുക്കിയിരിക്കുന്നത്.

ഹ്യൂമറിന് പ്രാധാന്യമുള്ള ഒരു സിനിമ എന്നാണ്  സത്യന്‍ അന്തിക്കാട് ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ പറഞ്ഞത്. അത് അങ്ങനെതന്നെയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ സ്കെയിലില്‍ പോകുന്ന ഈ സിനിമ വമ്പന്‍ പൊട്ടിച്ചിരിയൊന്നും നല്‍കി നമ്മളെ ഇളക്കുന്നില്ല എങ്കിലും ഒടുക്കം വരെ നമ്മളെ ഫീല്‍ഗുഡ് ആയി നിര്‍ത്തുന്നു. ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ് എന്ന് അനൂപ്‌ സത്യന്‍. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മോഹന്‍ലാലിന്‍റെ കയ്യക്ഷരത്തിലുള്ള ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍ എന്ന ഒരു ഓടോഗ്രാഫുകൂടി അന്ന്‍ അനൂപ്‌ സത്യന്‍ ഷെയര്‍ ചെയ്തിരുന്നു. മോഹന്‍ലാല്‍ എഴുതിയിരിക്കുന്നതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ടൈറ്റില്‍ ചെയ്തത് എന്ന്‍ ഈ സിനിമയുടെ ഡിസൈന്‍ വിഭാഗം കൈകാര്യം ചെയ്ത യെല്ലോ ടൂത്ത്സ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഹൃദയവും അതിന്‍റെ ചുറ്റിപ്പറ്റി തിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെയും കഥയാണ്. ഈ സിനിമയില്‍ സിദ്ദിക്ക് കൈകാര്യം ചെയ്യുന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "ഒരാളെ ആയുസ് കൊടുത്തു ഭൂമിയിലേക്ക് പറഞ്ഞു വിടുമ്പോള്‍  അയാള്‍ക്ക് ഒരു നല്ല വര്‍ക്കിംഗ് കണ്ടീഷന്‍ ഉള്ള ഹൃദയം കൂടി കൊടുത്തു വിട്ടുകൂടെ..... ഇതിപ്പം ഒരാളുടെ ഹൃദയം കേടാക്കി.... വേറെ എവിടെയോ കിടക്കുന്ന ഒരാളെ അപകടത്തില്‍ പെടുത്തി മരിപ്പിച്ചു ആ ഹൃദയമെടുത്ത്‌ ഇയാള്‍ക്ക് ഫിറ്റ് ചെയ്തു..... ഇതൊക്കെ എന്തൊരു കോംപ്ലിക്കെഷന്‍ ആണ് കര്‍ത്താവേ...." ഒരു അര്‍ത്ഥത്തില്‍ ആലോചിച്ചാല്‍ ഈ അവയവമാറ്റം തന്നെ ദൈവത്തിന്റെ  തീരുമാനങ്ങള്‍ക്ക് എതിരാണ് എന്നാണ് ആ കഥാപാത്രത്തിന്റെ ന്യായം.  

ഈ ഡയലോഗില്‍ നിന്ന്‍ ഈ സിനിമയുടെ ഒരു ടോണും ടെയ്സ്റ്റും നമുക്ക് മനസിലാകും. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സന്ദീപ്‌ ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ വേഷത്തിലാണ് സിദ്ദിക്ക് ഈ സിനിമയില്‍ എത്തുന്നത്‌. സഹോദരിയായി സബിത ആനന്ദ്‌ ആണ് വേഷം ചെയ്യുന്നത്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ്‌ ബാലകൃഷ്ണന്‍, അന്തരിച്ച  ഡോണറുടെ കുടുംബത്തില്‍ നടക്കുന്ന ഒരു വിശേഷത്തില്‍ പങ്കെടുക്കാന്‍ പൂനൈ നഗരത്തില്‍ എത്തുന്നത്‌ മുതലുള്ള രസകരമായ സംഭവങ്ങള്‍ ആണ് ഹൃദയപൂര്‍വ്വം എന്ന സിനിമ പറയുന്നത്.

ഇത് ഒരു പക്കാ ഫണ്‍ ഫാമിലി സിനിമയാണ്. ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇന്ന്‍ മലയാള സിനിമയില്‍ ഏറ്റവും താരമൂല്യവും പരിചയ സമ്പത്തും ഉള്ള ഒരു നടന്‍ മോഹന്‍ലാല്‍ പുതിയ തലമുറയുമായി സൃഷ്ടിക്കുന്ന ഒരു കോമ്പോ തന്നെയാണ്. ഇന്നോളം നമ്മള്‍ ആസ്വദിചിട്ടുള്ളത് മോഹന്‍ലാല്‍ ജഗതി, മോഹന്‍ലാല്‍ ജഗദീഷ് അല്ലെങ്കില്‍ അങ്ങനെയുള്ള ടീം ആണ്. അതിനൊക്കെ ശേഷം അജു വര്‍ഗീസിനെ പോലെയുള്ള നടന്മാരുമായും മോഹന്‍ലാല്‍ അഭിനയിക്കുന്നത് നമ്മള്‍ ആസ്വദിച്ചു. ഈ സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം എത്തുന്നത്‌ സംഗീത് പ്രതാപ്‌ ആണ്. പ്രേമലു എന്ന സിനിമയിലൂടെ അതിലെ പ്രകടനത്തിലൂടെ നമ്മുടെ മനസ്സില്‍ കയറിയ യുവനടന്‍. തുടരും എന്ന സിനിമയിലും സംഗീത് മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചു. എന്നാലും അതുപോലെയല്ല ഈ സിനിമ. ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ തന്നെയാണ് ഈ സിനിമയുടെ ഒരു ശക്തിയും സൗന്ദര്യവും. ഏതാണ്ട് രണ്ടര മണിക്കൂറുള്ള ഈ സിനിമ വളരെ വേഗം തീര്‍ന്നു പോയി എന്നൊരു തോന്നല്‍ നമുക്ക് ഉണ്ടാക്കിയെങ്കില്‍ അതിന് കാരണം ഈ രണ്ട് തലമുറകള്‍ ചേരുന്ന കോമ്പിനേഷന്‍ വര്‍ക്ക്‌ ആയി അല്ലെങ്കില്‍ ക്ലിക്ക് ആയി എന്നാണ്. മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എത്തുന്ന മെയില്‍ നേഴ്സ് ആയിട്ടാണ്  സംഗീത് പ്രതാപ്‌ എത്തുന്നത്‌.

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ചേര്‍ന്നുള്ള ഇരുപതാമത്തെ സിനിമയാണ് ഈ സിനിമ. ഒപ്പം ആശീര്‍വാദ് സിനിമാസിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷവും. ഇരുപത്തിയഞ്ചാം വര്‍ഷം ആയതിനാല്‍ കഴിഞ്ഞുപോയ ആശീര്‍വാദ് ചരിത്രം ഒരു മെമ്മറി കാണിക്കുന്നുണ്ട് സിനിമയുടെ തുടക്കത്തില്‍. നരസിംഹം മുതലുള്ള ചിത്രങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു.

കൊച്ചു സംഭവത്തില്‍ നിന്ന്‍ മെല്ലെ നമ്മള്‍ പോലും അറിയാത്ത വിധം കഥയെ വികസിപ്പിച്ച് എന്നാല്‍ ഒരിക്കല്‍പോലും നമ്മളെ മുഷിപ്പിക്കാതെ, സങ്കീർണ്ണമാക്കാതെ, എന്നാൽ അല്പം വൈകാരികത കൊണ്ട് നനച്ച്, ഇടയ്ക്ക് ഒന്ന് കണ്ണ് നന്നയിപ്പിച്ച്, സിനിമയോട് ചേര്‍ത്ത് നമ്മളെ കൊണ്ടുപോകുന്ന ഒരു തിരക്കഥ.

അനു മൂത്തേടത്ത് ആണ് ക്യാമറ. ജസ്റ്റിന്‍ പ്രഭാകര്‍ ആണ് പശ്ചാത്തല സംഗീതം. മനോഹരമായ പാട്ടുകള്‍ ഉണ്ട്. ഒന്നോ രണ്ടോ നൃത്തങ്ങള്‍ ഉണ്ട്. അപ്പോൾ ഒരു ഇത്തിരി ആക്ഷനും ഉണ്ടാകുമല്ലോ. ന്യൂ ജനറേഷന് ആവശ്യമുള്ള അടിച്ചുപൊളിയുണ്ട്. എന്നാലും ധൈര്യമായി കുടുംബത്തോടെ അച്ഛനും അമ്മയും മക്കളും കുഞ്ഞു കുട്ടികള്‍ അടക്കം ഒരുമിച്ചു പോയി ഈ ഓണം ആഘോഷിക്കാൻ പറ്റുന്ന അളവിൽ ഒരുക്കിയ സിനിമയാണ്. ഒരു ക്ലീൻ ഫീൽ ഗുഡ് സിനിമ. 

ലാലു അലക്സ്, ബാബുരാജ്, നിഷാൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന നിരവധി ആളുകളും വേഷം ചെയ്യുന്നുണ്ട്..എല്ലാ കഥാപാത്രങ്ങള്ക്കും പൂർണ്ണമായ ഫിനീഷിങ് നല്കിയാണ് സിനിമ അവസാനിക്കുന്നത്.         

എം.എസ് .വിനോദ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍